
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരായ (Silver Line) സമരത്തെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ (Saji Cherian). തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകും. സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.
പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ല. വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം. സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam