
ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രിയും ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സജി ചെറിയാൻ. ജി സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരൻ അണയാൻ പോകുന്ന തീ ആണ്. അണയാൻ പോകുന്ന തീ ആളിക്കത്തും. ആ തൊപ്പി തലയിൽ വച്ചതോടെ എല്ലാം കഴിഞ്ഞു. ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. കൂടുതൽ മറുപടി പറയാനില്ല. പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.
ജി സുധാകരൻ എന്താണോ ചെയ്തത് അതാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനെ സുധാകരൻ ചെറ്റപ്പുരയാക്കണ്ട. അത് അതിബുദ്ധിയാണ്. സുധാകരന്റെ രാഷ്ട്രീയം വേറൊരു രാഷ്ട്രീയമായി മാറി. ഇന്നലെ പറഞ്ഞത് ഒന്നും ഒരു നിമിഷം കൊണ്ട് മാറ്റി പറയരുത്. മുഖ്യമന്ത്രി പറഞ്ഞത് അങ്ങേയറ്റം വേദനയോടെയാണ്. കാരണം ജി സുധാകരനെ ഏറ്റവും അധികം സ്നേഹിച്ചയാളാണ് പിണറായി വിജയൻ. അതുകൊണ്ടാണ് ചങ്കിൽ കൊണ്ട് ആ വാക്ക് പറഞ്ഞത്. അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ആണ് രണ്ട് തവണ മന്ത്രിയാക്കിയത്. പ്രധാനപ്പെട്ട വകുപ്പുകൾ നൽകി. പിണറായി മുഖ്യമന്ത്രി ആയപ്പോഴും മികച്ച വകുപ്പ് നൽകി. പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ ആരുടെയും വ്യക്തിപരമായ ക്രെഡിറ്റ് അല്ല. നടപ്പാക്കിയത് സർക്കാർ ആണ്. അതുകൊണ്ടാണ് നല്ല റോഡുകളും പലങ്ങളും ഉണ്ടായത്. സർക്കാരിന്റെ ഇച്ഛാശക്തിയാണതെന്നും വ്യക്തിപരമായ ഇമേജ് ഉണ്ടാക്കേണ്ടതില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam