
കൊച്ചി: ജി സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. സജി ചെറിയാനെയടക്കം ജി സുധാകരൻ നേരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ജി സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ജി സുധാകരനുമായി പ്രശ്നങ്ങള്‍ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് വിമർശനം പുതിയതെന്നും ജി സുധാകരന് ഏതുവേദിയിലും പോകമെന്നും സജി ചെറിയാൻ പറഞ്ഞു.സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.
ജി സുധാകരൻ തന്‍റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും. താൻ ഉപദേശിക്കാൻ ആളല്ലെന്നുമാണ് ഇന്നലെയും വിഷയത്തിൽ സജി ചെറിയാൻ പ്രതികരിച്ചത്. ജി സുധാകരൻ പറഞ്ഞതാണ് ശരി. അദ്ദേഹത്തിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ല. മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. ജി സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. ജി സുധാകരൻ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കും. എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നുമായിരുന്നു സുധാകരന്‍റെ വിമർശനം. സജി ചെറിയാനെതിരെ പാർട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും ജി സുധാകരൻ തുറന്നടിച്ചിരുന്നു.