'വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട, പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും'; മുന്നറിയിപ്പുമായി സജി ചെറിയാൻ

Published : Nov 22, 2024, 09:44 PM IST
 'വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട, പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും'; മുന്നറിയിപ്പുമായി സജി ചെറിയാൻ

Synopsis

പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയും മുന്നറിയിപ്പുമായും സജി ചെറിയാന്‍റെ എഫ് ബി പോസ്റ്റ്. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെന്നും പലതും  പറ‍ഞ്ഞാൽ പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാൻ.

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയും മുന്നറിയിപ്പുമായും സജി ചെറിയാന്‍റെ എഫ് ബി പോസ്റ്റ്. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറ‍ഞ്ഞാൽ പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു. എഫ്ബി പോസ്റ്റ് താൻ തന്നെ ഇട്ടതാണെന്ന് സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സത്യം മാത്രമാണ് എഴുതിയിട്ടുള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന് ചോദ്യത്തിന് പോസ്റ്റ് അവിടെ തന്നെ ഉണ്ടെന്നായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം.

തന്‍റെ ജീവന് വരെ പലരും വില പറഞ്ഞിട്ടും താൻ കൂസിയിട്ടില്ലെന്നും പാര്‍ട്ടി ദുര്‍ബലമായ നാട്ടിൽ 32000 വരെ ഭൂരിപക്ഷം നേടിയെന്നും വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും സജി ചെറിയാൻ പോസ്റ്റിൽ കുറിച്ചു. ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണ്. അവര്‍ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരിൽ ചെയ്യുന്നത് കൊണ്ടാണ് തന്നോട് അസൂയ. ഇവിടെ കാര്യങ്ങള് അവസാനിക്കുന്നില്ല. ക്ഷമക്കും അതിരുണ്ടെന്നും സാധാരണ മനുഷ്യന് വേണ്ടി  ജീവിതം സമര്‍പ്പിച്ചയാളാണ് താനെന്നും എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാൻ പോസ്റ്റിൽ പറയുന്നു.

 സജി ചെറിയാൻ എഫ്ബി പേജിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പിന്‍റെ പൂര്‍ണരൂപം:

എന്‍റെ പൊതു പ്രവർത്തനം എട്ടാം ക്ലാസിൽ തുടങ്ങിയതാണ്. 13 വയസ്. ഇന്ന് 59. പൊതുപ്രവര്‍ത്തനം തുടങ്ങി ഇപ്പോള്‍ 45 വർഷം കഴിഞ്ഞു. വലതുപക്ഷ വേട്ടയാടലുകൾ നേരിട്ടാണ് ഇവിടെ വരെ എത്തിയത്. പാർട്ടി ദുർബലമായ നാട്ടിൽ 32000 വരെ ഭുരിപക്ഷം  നേടി.എന്‍റെ ജീവന് ഒരു പാട് പേർ വില പറഞ്ഞിട്ടുണ്ട്. ഒന്നും കൂസിയിട്ടില്ല. ഒന്നിന്‍റെ മുന്നിലും എന്‍റെ ആശയം പണയം വച്ചിട്ടില്ല. ഞാൻ സാധാരണ മനുഷ്യനു വേണ്ടി എന്‍റെ ജീവിതം സമർപ്പിച്ച ആളാണ്. ഞാൻ പാവപ്പെട്ടവനെയും എന്‍റെ മുന്നിൽ എത്തുന്നവരെയും ജാതിമത രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ സ്നേഹിച്ചു. ചെയ്യാവുന്നത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്..

ഒരാൾക്കും ഈ കാലയളവിൽ ഒരു പരാതിയും ഉയർത്താനും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങൾ ഇല്ലാതെ ചെയ്തു. അതിനെല്ലാം എന്‍റെ പാർട്ടി എനിക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്. എന്നെ ജയിപ്പിച്ച ജനങ്ങൾ ( ചെങ്ങന്നൂർ) എന്താണ് ആഗ്രഹിച്ചത് അതിന്‍റെ പത്തു മടങ്ങ് ആറ് വർഷം കൊണ്ടു എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി. ബാക്കി ചെയ്യാൻ വരും നാളുകൾ (16 മാസം ) കൊണ്ടു കഴിയും. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരു കാര്യം ജനങ്ങളോടെ ഞാൻ പറഞ്ഞു.

ഞാൻ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങൾക്കും ഒരു അപമാനവും ഉണ്ടാക്കില്ല. അത് ഞാൻ പാലിച്ചിട്ടുണ്ട്. നിലപാടുകൾ എന്നും ഞാൻ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളാം. അത് നാളെയും തുടരും. മറിച്ച് വേട്ടയാടൽ. ഭീഷണി, അക്ഷേപങ്ങൾ വേണ്ട. പതിറ്റാണ്ടുകളായി സഹിക്കുന്നു. ഞാനും ഒരു മനുഷ്യനാണ് എനിക്കും ഒരു കുടുംബം ഉണ്ട്. ഈ നാടിന് അറിയാം ഞാൻ ആരാണെന്ന്. ആർക്കും പരസ്യമായി ആഡിറ്റ് ചെയ്യാം. നേരിട്ട് ചോദിക്കാം ഒരു തടസവുമില്ല..

നിങ്ങൾക്ക് കഴിയാത്ത കാര്യങ്ങൾ ചെങ്ങന്നൂരിൽ നടപ്പാക്കുമ്പോൾ തകർക്കാമെന്ന് കരുതുന്നത്. അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കാളുടെ സ്വപ്നവും അസ്യൂയയും മാത്രം. ഇവിടെ കാര്യങ്ങൾ അവസാനിക്കുന്നില്ല. ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നത് നല്ലതാണ്. പലരുടെയും യഥാർത്ഥ മുഖങ്ങൾ നാടറിയും ക്ഷമയ്ക്കും ഒരതിരുണ്ട്. എല്ലാ തെളിവും വെറുതെ ആകില്ല.
പാർട്ടി സജിക്കൊപ്പം; ഒരിക്കൽ രാജിവെച്ചു, ഇനി വേണ്ടെന്ന് സിപിഎം; അപ്പീലിന് സജി ചെറിയാൻ നീക്കം തുടങ്ങി

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി