
തൃശൂർ: വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡിൽ എത്തിക്കുവാൻ സർക്കാർ മുൻകൈയെടുക്കും. ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം അത്യന്തം ഗൗരവതരമാണ്. അന്വേഷണത്തിൽ അധ്യാപകൻ വിനായകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവവും ഗൗരവതരമാണ്. വിദ്യാലയങ്ങളിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ ആവില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണെന്ന് പുറത്ത് വന്നിരുന്നു. രാംനാരായണൻ്റെ ശരീരത്തിൽ മുഴുവനായും മർദ്ദനമേറ്റ പാടുകളായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു.
കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാൽ രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു. പ്രദേശവാസികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam