
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. എസ്ഐടി അന്വേഷണത്തെപ്പറ്റി ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേവസ്വം മന്ത്രി ആയിപ്പോയത് കൊണ്ട് വാസവൻ രാജിവെക്കണം എന്നാണ് നിയമസഭയിൽ പ്രതിപക്ഷം പറയുന്നത്. ചോദ്യം ചെയ്യുന്നത് യുഡിഎഫ് കൺവീനറിനെയാണ്. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശ് എംപിയുടെതെന്നും മന്ത്രി പറഞ്ഞു.
സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടിലധികം പ്രാവശ്യം, സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ സാന്നിധ്യത്തിൽ എത്തിയിട്ടുണ്ട്. സമ്മാനങ്ങൾ കൈമാറിയതടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്രയധികം സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എന്തിനാണ് പ്രതികൾ എത്തിയത്. രണ്ടുവട്ടം ഈ കാട്ടു കള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തി. ഈ അവസരത്തിൽ അടൂർ പ്രകാശും ഒപ്പം ഉണ്ടായിരുന്നു. വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ, യുഡിഎഫിന്റെ കൺവീനർ സ്ഥാനത്ത് നിന്നുള്ള രാജി അടൂർ പ്രകാശിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോ. കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തുകൊള്ളും.
അടൂർ പ്രകാശ്, ആൻറ്റോ ആൻറണി എന്നിവർ ഈ കാട്ടു കള്ളന്മാർക്കൊപ്പം സോണിയ ഗാന്ധിയുടെ അടുത്ത് എത്തിയത് എന്തിനാണെന്ന വിവരം സോണിയ ഗാന്ധിയ്ക്ക് അറിയാമല്ലോ. ചോദ്യം ചെയ്യേണ്ട. ഈ വിവരം സോണിയ ഗാന്ധിയ്ക്ക് അറിയാം. വിവരം ചോദിച്ചറിയുന്നതിനോട് ഒരു തെറ്റുമില്ല. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സമിതി വിവരങ്ങൾ തേടുന്നതിൽ ഒരു തെറ്റുമില്ല. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് എന്നുള്ളത് മുൻകൂട്ടി കണ്ടു കൊണ്ടാകണം ഈ അന്വേഷണത്തെ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam