
പാലക്കാട്: അട്ടപ്പാടിയിലെ (Attappadi) ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയർന്ന പരാതികൾ പരിശോധിക്കും. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. പീഡിയാട്രിഷ്യനെയും ഗൈ നക്കോളജിസ്റ്റിനെയും നിയമിക്കും. ചുരമിറങ്ങാതെ അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും ഊരുകൾ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങൾ സന്ദർശിച്ച മന്ത്രി, വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കി.
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണ്. അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.
രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam