
കോട്ടയം: പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരൻ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചത്. എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണ്. എൻഎസ്എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല. സൃഷ്ടിപരമായ വിമർശനമാണ് യുഡിഎഫിനും ബിജെപിക്കുമെതിരെ ഉയർത്തിയതെന്നും വിഎൻ വാസവൻ പറഞ്ഞു.
എല്ലാ അർത്ഥത്തിലും ഞങ്ങൾ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം. സദുദ്ദേശപരമായാണ് സുകുമാരൻ നായരുടെ പ്രതികരണമെന്നും അയ്യപ്പ സംഗമത്തിൽ എൻഎസ്എസിന്‍റെ പ്രതിനിധി അവതരിപ്പിച്ചതും ശരിയായ നിലപാടാണെന്നും വിഎൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ഈ പ്രതികരണത്തിനു ഒന്നും ബന്ധമില്ല. ബദൽ അയ്യപ്പ സംഗമത്തിൽ നടന്നത് മതനിരപേക്ഷതയിൽ പോറൽ എൽപ്പിക്കുന്ന സംഭവങ്ങൾ. അവിടെ പ്രസംഗിച്ച ഒരാൾ വാവരെ തീവ്രവാദിയെന്ന് വിളിച്ചു. പന്തളം കൊട്ടാരം തന്നെ അതിനെതിരെ നിയമ നടപടിക്ക് പോവുകയാണ്. എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും വിമർശനങ്ങൾ ഉയർത്തും. പ്രശ്നാധിഷ്ഠിതമായി കാര്യങ്ങളിലുള്ള നിലപാടാണ് അവര്‍ പറയുന്നതെന്നും വിഎൻ വാസവൻ പറഞ്ഞു.