സംസ്ഥാനത്ത് മഴ കനക്കും; കാസര്‍കോട് കാണാതായ വള്ളം തിരിച്ചെത്തി, ഗുലാബ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു

By Web TeamFirst Published Sep 27, 2021, 2:10 PM IST
Highlights

ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

കാസര്‍കോട്: പള്ളിക്കരയിൽ (pallikkara) നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം (boat) തിരിച്ചെത്തി. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. ഇന്ന് പുലർച്ചെയാണ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മഴ കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുത്.  കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ടാണ്.

ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ ശക്തമായതോടെ പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 സെന്‍റീമീറ്റർ വീതം ഉയർത്തി. പമ്പയിൽ രണ്ടുമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട്.  അപ്പർ കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശം ഉണ്ട്.

അതേസമയം 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങി. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം. അതേസമയം ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേര് ബോട്ടുതകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി.

മൂന്നുപേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു. മരങ്ങള്‍ വീണും മണ്ണിടിഞ്ഞു വിശാഖപട്ടണത്ത് അടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂനെയിലും  കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു. നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു
click me!