
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനംവകുപ്പിനുണ്ട്.
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടി മാറ്റാൻ കഴിയാതെ വന്നാൽ ഘടിപ്പിക്കാനുളള ജിഎം കോളർ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നലിൻറെ സഹായത്തോടെയാണിത് പ്രവർത്തിക്കുന്നത്. എന്നാൽ അിരക്കൊമ്പനം തുറന്നു വിടാൻ കോടതി നിർദ്ദേശിച്ചിരിക്കുന്ന പറമ്പിക്കുളത്തെ ഒരുകൊമ്പൻ റേഞ്ചിലെ മുതുവരച്ചാൽ പ്രദേശത്ത് പലഭാഗത്തും മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ ജിഎസ്എം കോളർ മതിയാകില്ല. അതിനാലാണ് ജിപിഎസ് കോളർ ഘടിപ്പിച്ച് വനത്തിനുള്ളിൽ തുറന്നു വിടാൻ കോടതി നിർദ്ദേശിച്ചത്.
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻ്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാൽ അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്. എന്തായാലും അടുത്ത ആഴ്ച തന്നെ ദൗത്യം പൂർത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്ത് നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും.
കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ജിപിഎസ് കോളർ കിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും. വനയാട്ടിൽ നിന്നുള്ള ദൗത്യ സംഘവും കുങ്കിയാനകളും ഇപ്പോഴും ചിന്നക്കനാലിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam