
കണ്ണൂർ: മാടായി കോളേജിലെ നിയമന വിവാദത്തിൽ തൻ്റെ ഭാഗം വിശദീകരിച്ച് എംകെ രാഘവൻ എംപി. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ലെ. താൻ ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തൻ്റെ 29ാമത്തെ വയസിൽ താൻ മുൻകൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുൻപാണ് താൻ ഒടുവിൽ കോളേജ് ചെയർമാനായത്. എന്നാൽ താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിർബന്ധിച്ച് തന്നെ ഏൽപ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. 4 അനധ്യാപക തസ്തികകളിലേക്കാണ് കോളേജിൽ നിയമനം നടത്തിയത്. സർക്കാർ നിർദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡർ, കംപ്യൂട്ടർ അസിസ്റ്റൻ്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തി. അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നു.
ആളുകളെ ഇളക്കി വിടുന്നതിന് പിന്നിൽ കോൺഗ്രസാണോയെന്ന് അദ്ദേഹം ചോദിച്ചു. തൻ്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോൺഗ്രസുകാർ തന്നെയാണ് അത് ചെയ്തത്. സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിൽ. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തൻ്റെ കൈകൾ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവൻ പറഞ്ഞു. ഒരാളുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളെ സസ്പെൻഡ് ചെയ്തത് കാര്യമറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡൻ്റിന് നിയമന വ്യവസ്ഥകൾ അറിയില്ല. സമയം വരുമ്പോൾ കൂടുതൽ വിവരങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം കിട്ടിയയാൾ ബന്ധുവായിരിക്കാം. എന്നാൽ ആ ബന്ധത്തിൻ്റെ അടിസ്ഥാനത്തിലല്ല നിയമനം നൽകിയത്. ഡയറക്ടർ ബോർഡംഗങ്ങളെ സസ്പെൻഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam