'സ്വബോധം നഷ്ടപ്പെട്ടു'; ആരോഗ്യമന്ത്രിയെ പരിഹസിച്ച മുല്ലപ്പള്ളിക്കെതിരെ മന്ത്രി എംഎം മണി

By Web TeamFirst Published Jun 19, 2020, 6:26 PM IST
Highlights

'സ്വബോധം നഷ്ടപ്പെട്ട കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഒരു സ്ത്രീ എന്ന പരിഗണന പോലും നല്കാതെയാണ് ഷൈലജ ടീച്ചറെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചത്. ഇത് കേരളത്തിന് അപമാനകരമാണെന്ന്  എംഎം മണി പറഞ്ഞു'

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മന്ത്രി എം എം മണി. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്കാതെയാണ് മുല്ലപ്പള്ളി ഷൈലജ ടീച്ചറെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചത്. ഇത് കേരളത്തിന് അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ് " റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും 

നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

നിപ്പയെ തുടച്ചു നീക്കിയതുപോലെ തന്നെ കോവിഡിനെ ചെറുക്കുന്നതിനും ഏറ്റവും ഫലപ്രദമായ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ജനങ്ങളുടെ ആകെ ആദരവ് പിടിച്ചുപറ്റിയ മന്ത്രിയും വനിതാ നേതാവുമാണ്. ലോകത്തിന് മാതൃകയായി മാറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനും ആരോഗ്യ മന്ത്രിക്കും ലോകത്തെമ്പാടു നിന്നും പ്രശംസ ലഭിച്ചു കൊണ്ടിരിക്കുകയുമാണ്. ഇതെല്ലാം കണ്ട് സ്വബോധം നഷ്ടപ്പെട്ട കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഒരു സ്ത്രീ എന്ന പരിഗണന പോലും നല്കാതെയാണ് ഷൈലജ ടീച്ചറെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചത്. ഇത് കേരളത്തിന് അപമാനകരമാണെന്ന്  എംഎം മണി പറഞ്ഞു.

Read more at: "നിപ്പാ രാജകുമാരിക്ക് ശേഷം കൊവിഡ് റാണി"; ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി  

പ്രവാസികള്‍ക്കെതിരായ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നില സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുല്ലപ്പള്ളി കെകെ ശൈലജക്കെതിരെ രംഗത്ത് വന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടക്ക് വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

"

click me!