
തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും തന്നെ. അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി. പെണ്‍കുട്ടിയെ കിടക്കയില്‍ തള്ളിയിട്ട് ഷാള്‍ കുരുക്കി കൊന്നെന്നാണ് മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇന്ന് രാവിലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ ആദ്യം നല്‍കിയ മൊഴിയില്‍ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസിനോട് പറഞ്ഞത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. എന്നാല്‍ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ല,കൊലപാതകമെന്ന് തെളിഞ്ഞിരുന്നു.
പെൺകുട്ടിയേയും അമ്മയെയും നെടുമങ്ങാട് പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായിട്ട് രണ്ടാഴ്ചയിലേറെയായിരുന്നു. മകൾ ഒളിച്ചോടിയെന്നും കുട്ടിയെ തേടി താൻ തിരുപ്പതിയിൽ വന്നിരിക്കുകയാണെന്നും 13ന് മഞ്ജുഷ വീട്ടിൽ അറിയിക്കുകയായിരുന്നു. മഞ്ജുഷയെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛൻ 17ന് പൊലീസിൽ പരാതി നൽകി.പൊലീസ് അന്വേഷണത്തിനൊടുവിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam