
കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിക്കുന്നത്. നഷ്ടപരിഹാരം നൽകണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നൽകേണ്ടത്. വിദേശത്ത് ജോലിയുള്ള ഭർത്താവിന് മാസം രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ജസ്റ്റീസ് കൗസർഎടപ്പഗത്തിന്റേതാണ് ഉത്തരവ്.
Also Read: മുത്തലാഖ് ചൊല്ലി, പിന്നീട് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തു
അതേസമയം, വ്യക്തി നിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. വിവാഹതിരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
പശ്ചിമ ബംഗാളിൽ നിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പെൺകുട്ടി ചികിത്സക്കെത്തിയപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഹർജിക്കാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്നും മുസ്ലീം വ്യക്തി നിയമപ്രകാരം അതിന് നിയമതടസമില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. മുസ്ലീം വ്യക്തി നിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയിൽ നിലപാടെടുത്തു. ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ തന്നെ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും കോടതിയിൽ ഹാജരാക്കി.
എന്നാൽ പ്രതിയുടെ വാദം തളളിയ കോടതി പോക്സോ നിയമം നിലനിൽക്കുമെന്ന് വ്യക്തമാക്കി. പോക്സോ കേസിനെ മുസ്ലീം വ്യക്തി നിയമിത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളി.