
കണ്ണൂര്‍: സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പയ്യന്നൂരിൽ കെ കേളപ്പനൊപ്പം ഉപ്പ് കുറുക്കിയവരിൽ ഒരാൾ പി കൃഷ്ണപ്പിള്ളയാണ്. ആര്‍എസ്എസിന് കൊടി പിടിക്കുന്ന നിലപാടാണ് കോൺഗ്രസിന്‍റേതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലെന്ന് ആര്‍എസ്എസിനൊപ്പം കോൺഗ്രസും പറയുന്നു. പാലക്കാട്ടെ ഷാജഹാന്‍റെ കൊലപാതകത്തെ കുറിച്ച് ഒന്നും മിണ്ടാൻ യുഡിഎഫ് തയ്യാറായില്ല. ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചത് പോലെ രണ്ടാം പിണറായി സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കണ്ണൂരിൽ നടന്ന ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.
Also Read: ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി
അതിനിടെ, കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിനെ കേന്ദ്ര സർക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സര്‍ക്കാരിനെ ദുർബലപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. കിഫ്ബിക്കെതിരായ നീക്കം ഇതാണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. വികസനത്തെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രം വിഭവങ്ങൾ കൃത്യമായി പങ്കുവെക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കാളിത്തവുമില്ലെന്നും ദേശീയപതാകയെ വരെ അപഹസിച്ച ചരിത്രമാണ് അവർക്കുള്ളതെന്നും ബൃന്ദാ കാരാട്ടും വിമര്‍ശിച്ചു. ദേശാഭിമാനികളുടെ പേരിനൊപ്പ൦ വി ഡി സ൪വ൪ക്കറുടെ പേരും പ്രധാനമന്ത്രി പരാമർശിച്ചു. ഇത് രാജ്യത്തിനായി പോരാടിയവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി. മോദിയെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. വൻകിടക്കാരുടെ പത്ത് ലക്ഷം കോടി കടം എഴുതി തള്ളിയത് സ്വജനപക്ഷപാതമാണോ എന്ന് സീതാറാം യെച്ചൂരി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam