
തിരുവനന്തപുരം: ഇഡിയുടെ പേരിലെ പണപ്പിരിവില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. തട്ടിപ്പിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് വിജിലൻസ്. പരാതിക്കാരനായ വ്യവസായിക്ക് മുഖ്യപ്രതി പറഞ്ഞ സമയത്ത് ഇഡിയിൽ നിന്ന് സമൻസ് കിട്ടിയതിന് പിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. മുഖ്യപ്രതി വിൽസൻ്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചാർട്ടേഡ് അകൗണ്ടൻ്റും മുംബൈയിലെ വ്യവസായിയും സംശയത്തിൻ്റെ നിഴലിലാണ്. മൂന്ന് തട്ട് ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവർ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്. പ്രതികൾ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. കേസിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് ഇഡിയും.
കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരാണ് എറണാകുളത്ത് വിജിലൻസിന്‍റെ പിടിയിലായിത്. രണ്ട് കോടി രൂപയാണ് വ്യാപാരിയിൽ നിന്ന് പ്രതികൾ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുൻകൂറായി കൈമാറുമ്പോഴാണ് വിജിലൻസ് ഇരുവരെയും പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികൾ എങ്ങനെ അറിഞ്ഞു എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് എസ്പി പറഞ്ഞു.
കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്. 2 കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. 2 ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പിടികൂടി. വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്.
കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞു എന്നതിലാണ് ദുരൂഹത. ഇരുവരും ചേർന്ന് നേരത്തേയും പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും വിജിലൻസ് സംശയിക്കുന്നുണ്ട്. വിൽസന്‍റെ അക്കൗണ്ടിൽ വലിയ തുക ഉണ്ടെന്നും സംശയിക്കതക്ക ഇടപാടുകൾ അക്കൗണ്ട് വഴി നടന്നതായും വിജിലൻസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. പിടിലിലായ രണ്ട് പേരും ഇടനിലക്കാർ മാത്രമാണോയെന്നും വൻ ശൃംഖല പിന്നിലുണ്ടോ എന്നും പരിശോധന നടക്കുകയാണ്.