ബത്തേരിയില്‍ വൈറോളജി ലാബ് പ്രവർത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയെന്നും ജില്ലാകളക്ടർ പറഞ്ഞു
കൽപ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊർജിതമാക്കി ജില്ലാ ഭരണകൂടം. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവർ കാട്ടിനുളളിലേക്ക് പോകുന്നത് കർശനമായി വിലക്കികൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവർത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയെന്നും ജില്ലാകളക്ടർ പറഞ്ഞു.
ഈ വർഷം ഇതുവരെ രോഗലക്ഷണങ്ങളോടെ മരിച്ചത് നാല് പേരാണ്. ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കളക്ടർ വിളിച്ച അടിയന്തര യോഗത്തില്‍ സാഹചര്യം ഗൗരവമുള്ളതാണെന്ന് വിലയിരുത്തി. പ്രതിരോധ നടപടികള്‍ക്കായി മാനന്തവാടി സബ്കളക്ടറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറക്കും.
വിറകിനായും കാലികളെ മേയ്ക്കാനും കാട്ടിനകത്തേക്ക് പോകാന്‍ രോഗബാധിത മേഖലിയിലുള്ളവരെ അനുവദിക്കില്ല. പകരം പ്രദേശത്തെ ആദിവാസി കോളനികളില്‍ വിറകും ഭക്ഷണവും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമടക്കം എത്തിച്ചു നല്‍കും.
സുല്‍ത്താന്‍ ബത്തേരിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ലാബ് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വീണ്ടും പ്രവർത്തനം തുടങ്ങാനാണ് ആലോചന. ഐസിഎംആറിന്റെ അനുമതി തേടിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. അനുമതി ലഭിച്ചാല്‍ ജില്ലയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ഇവിടെ പരിശോധിച്ച് വേഗത്തില്‍ രോഗം സ്ഥിരീകരിക്കാനാകും.