
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇനി ശക്തമാകും. പത്ത് ജില്ലകളിൽ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.
അതേസമയം, ഇതേവരെ സംസ്ഥാനത്ത് കിട്ടിയത് ദുർബലമായ കാലവർഷമാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവാണുണ്ടായത്. അടുത്തയാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
182. 2 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ. ഒമ്പത് ജില്ലകളിൽ മഴയുടെ അളവ് തീരെ കുറവ്. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് കൂട്ടത്തിൽ ഭേദം. ഇത്തവണ പ്രതീക്ഷിച്ചതിലും രണ്ട് ദിവസം നേരത്തേ കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഘങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങൾ ദുർബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam