അനിലാണ് വെട്ടിയത്; മൊഴിയിലത് പറയുകയും ചെയ്തു; പക്ഷേ പ്രതിപ്പട്ടികയിൽ അയാളില്ലായിരുന്നു: സിനീഷ്

By Web TeamFirst Published May 3, 2019, 2:50 PM IST
Highlights

സ്പിരിറ്റ് കടത്തിൽ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ അനിലാണ് തന്നെ വെട്ടിയതെന്ന് സിനീഷ് ഉറപ്പിച്ച് പറയുന്നു. നിരവധി കേസുകളിൽ നിന്ന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനിൽ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം

പാലക്കാട്: ചിറ്റൂരിൽ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ രണ്ടുദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. നേരത്തെയും പല കേസ്സുകളിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഉന്നതരെ സ്വാധീനിച്ച് അനിൽ രക്ഷപ്പെട്ടിരുന്നു. രണ്ടുവർഷം മുമ്പ് ജനതാദൾ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഇതുവരെ ഇയാൾക്കെതിരെ കേസ്സടുത്തിട്ടില്ല

ചിറ്റൂരിലെ ജനതാദൾ പ്രവർത്തകനായ സിനീഷിനെയും സംഘത്തെയും വളഞ്ഞിട്ടാക്രമിച്ച് കൈ വെട്ടിയ സംഭവത്തിലെ പ്രധാനി അനിലാണെന്ന് സിനീഷ് തിരിച്ചറിഞ്ഞതാണ്. രണ്ടുവർഷം മുമ്പ് പ്രാദേശിക തർക്കങ്ങളുടെ തുടർച്ചയായിരുന്നു ദൾ പ്രവർത്തകനായ സിനീഷിന് നേർക്കുണ്ടായ ആക്രമണം. അനിലുൾപ്പെടെ കണ്ടാലറിയാവുന്ന ഒരു സംഘം ആളുകൾക്കെതിരെ ആശുപത്രിയിൽ വച്ച് സിനീഷ് മൊഴിനൽകി.

എന്നാൽ, ചിറ്റൂർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതിസ്ഥാനത്ത് അനിലില്ല. സിപിഎം അനുഭാവികളായ 10 പേരുൾപ്പെടുന്നവരാണ് പ്രതിപ്പട്ടികയിൽ. ഇതിന് സമാനമായി നിരവധി ആക്രമണകേസുകളിൽ നിന്ന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനിൽ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിനിരായവർ പലരും പേടികാരണം തുറന്നുപറയാൻ തയ്യാറല്ല. 

ചില സിപിഎം നേതാക്കളുടെ അറിവോടെയും അനുമതിയോടെയുമാണ് ഇയാൾ ചിറ്റൂർ മേഖലയിൽ സ്പിരിറ്റൊഴുക്കുന്നതെന്നാണ് സൂചന. കളള് ചെത്ത് കൂടുതലുളള കിഴക്കൻമേഖലയിൽ പല തെങ്ങിൻതോപ്പുകളും ഇയാൾ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് വ്യാജ കളള് നിർമ്മാണവും വിതരണവും.

click me!