
ആലുവ: മൊഫിയ കേസില്‍ (Mofiya case) സസ്പെന്‍ഷനിലായ പൊലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെ (CI Sudheer) കൂടുതൽ പരാതികൾ. ലോക്കപ്പ് മര്‍ദ്ദനവും കളളക്കേസില്‍ കുടുക്കലും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് സുധീറിനെതിരെ ഉയരുന്നത്. മൊഫിയ കേസില്‍ സുധീറിനെതിരെ സസ്പെന്‍ഷന്‍ ഉണ്ടായതോടെയാണ് മുമ്പ് പീഡനത്തിനിരയായവര്‍ വീണ്ടും പരാതിയുമായി പൊലീസിനെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കുന്നത്.
സുധീറില്‍ നിന്ന് കൊല്ലം പട്ടണത്തിലെ ഓട്ടോ ഡ്രൈവര്‍ പ്രസാദിന് ക്രൂരമായ പീഡനമുണ്ടായത് 2007ലാണ്. സുധീര്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോഴായിരുന്നു സംഭവം. അയല്‍വാസിയുമായുണ്ടായ അതിരുതര്‍ക്കം തീര്‍ക്കാനെത്തിയ സുധീര്‍ പ്രസാദിനോട് കൈക്കൂലി ആവശ്യപ്പെട്ടു. കൊടുക്കാതെ വന്നതോടെ കളളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് പ്രസാദ് പറഞ്ഞു. പ്രസാദിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ജില്ലാ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി സുധീറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
പിന്നീട് കുളത്തൂപ്പുഴ എസ്എച്ച്ഒ ആയി 2015 ല്‍ ജോലി ചെയ്യുമ്പോഴാണ് സുധീര്‍ ലാല്‍കുമാര്‍ എന്ന ചെറുപ്പക്കാരന്‍റെ ജീവിതം തന്നെ തകര്‍ത്തത്. എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ലാല്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ ചുമത്തിയ കേസില്‍ കോടതി ലാല്‍കുമാറിനെ പിന്നീട് കുറ്റവിമുക്തനാക്കി. സഹോദരന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അന്ന് സ്റ്റേഷനില്‍ പോയപ്പോള്‍ സുധീറില്‍ നിന്നുണ്ടായ പ്രതികരണത്തെ പറ്റി ഇന്നും ഭയത്തോടെയാണ് ലാല്‍കുമാറിന്‍റെ സഹോദരി ഓര്‍ത്തെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam