
കൊച്ചി: എൻ സി പി സംസ്ഥാന പ്രസിഡന്‍റ് (ncp state president)പി സി ചാക്കോയുടെ (pc chacko)ഏകാധിപത്യ ശൈലിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയ നേതൃത്വം ഇടപെടുന്നു. പരാതികള്‍ പരിഹരിക്കാന്‍ ദില്ലിയില്‍ എത്താന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പരാതിക്കാരോട് ആവശ്യപ്പെട്ടു.ബോര്‍ഡ് ,കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പി സി ചാക്കോ പണം വാങ്ങി നിയമനം നടത്തുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പി സി ചാക്കോക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍.മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു, തന്നെ പിന്തുണക്കുന്നവരെ മാത്രം സുപ്രധാന പദവികളിലിരുത്തി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു.പാര്‍ട്ടിയിലേക്ക് പുതിയതായി കടന്നുവരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നു.ഇതിനായി ലക്ഷങ്ങള്‍ കോഴ വാങ്ങുന്നു. ഏറ്റവും ഒടുവിൽ ഉന്നതാധികാര സമിതിയായ കോര്‍ കമ്മിറ്റിയില്‍നിന്ന് മൂന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പാർട്ടിയിലെ ഭിന്നത രൂക്ഷമായത്. ഒഴിവാക്കപ്പെട്ട എൻ എ മുഹമ്മദ് കുട്ടി,ജോസ് മോന്‍ , വര്‍ക്കല രവികുമാര്‍ എന്നിവര്‍ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചു. പരാതി ഗൗരവമെന്ന് കണ്ടതോടെ ദില്ലിയിൽ ചര്‍ച്ചക്ക് വരാൻ നേതാക്കളോട് നിർദേശിച്ചത്.എന്നാല്‍ പവാറിന് കൊവിഡ്ബാധിച്ചതോടെ യോഗം പിന്നീട് ചേരുമെന്ന് അറിയിച്ചിരിക്കുകയാണ്
അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന വി ആര്‍ രമ്യയെ പി എസ് എസി അംഗമാക്കിയതും പാര്‍ക്കുളളില്‍ വലിയ തർക്കത്തിന് വഴി വച്ചിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ പി സി ചാക്കോ 50 ലക്ഷം രൂപവാങ്ങി നിയമനം നടത്തുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ, പാര്‍ട്ടി ഭാരവാഹികളെ നിശ്ചിയിക്കുന്നതിലും സംഘടനയിൽ പ്രതിഷേധം ഉയരുന്നുണ്ട്.