
തിരുവനന്തപുരം: അതീവ ഗുരുതരമായ ചില സംഭവങ്ങൾ ബിജെപിയുമായി ബന്ധപ്പെട്ട തിരുവനന്തപുരം നഗരത്തിൽ ഉണ്ടായിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ അനന്തു അജിയുടെ മരണവുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണമാണ് നടക്കുന്നത്. അടുത്ത ദിവസം തന്നെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. പ്രകൃതിവിരുദ്ധ രീതികൾ അവലംബിക്കുന്ന പ്രസ്ഥാനം വേറെയില്ലെന്നാണ് എന്നതാണ് അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും വ്യക്തമാക്കുന്നത്. ആരെങ്കിലും മരിച്ചാൽ അവരോട് ഒരു ദയയോ സ്നേഹമോ കാണിക്കാൻ ബിജെപി തയ്യാറാകുന്നില്ല. ആട്ടി ചവിട്ടി പുറത്താക്കുന്ന മനോഭാവമാണ് ബിജെപിക്കുള്ളത്.
ആനന്ദിന്‍റെ മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ എന്തെന്ന് ഒരു പ്രത്യേക ടീമിനെ വെച്ച് പോലീസ് അന്വേഷിക്കണം. സമഗ്ര അന്വേഷണമാണ് സിപിഎം ആവശ്യപ്പെടുന്നത്. സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു. ആർഎസ്എസ് ബിജെപിയുടെ ഭാഗത്തുനിന്നും വലിയ സമ്മർദ്ദമാണ് ആനന്ദന് ഉണ്ടായത്. അതുകൊണ്ടാണ് മൃതശരീരം ഒരു ആർഎസ്എസുകാരനെയും കാണിക്കരുത് എന്ന് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്. മണൽ മാഫിയക്ക് വേണ്ടിയാണ് ആനന്ദ് തമ്പിയെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയത്. എത്ര എത്ര സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്.ഫാസിസ്റ്റ് സംഘടന എന്ന നിലയിൽ ബിജെപി ആനന്ദിന്റെ വീട്ടുകാരെ വിരട്ടുകയാണ്.
തിരുമല അനിലിന്‍റെ ആത്മഹത്യ ബിജെപി നേതാക്കളുടെ കണ്ണുതുറപ്പിച്ചിട്ടില്ല. ബിജെപി കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ബിജെപിക്ക് മാത്രമാണ് അനിൽ പ്രസിഡന്‍റായിരുന്ന സഹകരണ സ്ഥാപനവുമായി ബന്ധമുള്ളത് . അനിലിനെ യാതൊരു മനസാക്ഷിയുമില്ലാതെ തള്ളിക്കളയുന്ന സാഹചര്യമാണ് ഉണ്ടായത്.വിശ്വാസസമൂഹത്തിന് മുന്നിൽ ബിജെപി ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആരെയും അവർ തള്ളിപ്പറയും. കോർപ്പറേഷനിൽ സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കുന്നത് ഒരു മുൻ ഡിജിപിയെയാണ്. സ്വന്തം വീട്ടിലേക്കുള്ള വഴി റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്ത വ്യക്തിയാണ് ഈ ഡിജിപി. അധികാരത്തിന്‍റെ ഗർവിൽ പുതിയ സെറ്റിലുള്ള ആളുകളെ കൊണ്ടുവന്ന് പഴയ ആളുകളെ നിലംപരിശാക്കുന്ന രീതിയാണ് ബിജെപിക്കുള്ളത്. തിരുവനന്തപുരത്തെ ആളുകൾ ഇവരെ തിരിച്ചറിയണം.
മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് നഷ്ടപ്പെട്ടതിൽ സിപിഐഎമ്മിന് ഒരു പങ്കുമില്ലെന്നും വി ജോയ് പറഞ്ഞു. സ്ഥാനാർത്ഥിത്വം വരുന്നതിന് ഏറെ മുൻപാണ് വൈഷ്ണ ആ വീട്ടിൽ താമസമില്ല എന്ന് പരാതി ഞങ്ങൾ നൽകിയത്. മുട്ടടയിൽ തോൽക്കുമോ ജയിക്കുമോ എന്നതല്ല പ്രശ്നം. മുട്ടട ഞങ്ങളുടെ സിറ്റിംഗ് വാർഡാണ്. പാർട്ടി പരാതി നൽകിയത് ആ കുട്ടി സ്ഥാനാർത്ഥിയാകുമോ ഇല്ലയോ എന്ന് നോക്കിയല്ല. 21 ന് വൈകിട്ട് അഞ്ചിന് തിരുമല ജങ്ഷനിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്ന സമ്മേളനം നടത്തുമെന്നും വി ജോയ് പറഞ്ഞു.