Latest Videos

ജോസഫൈൻ പരാതിക്കാരോട് മോശമായി പെരുമാറിയതിന് കൂടുതൽ തെളിവുകൾ പുറത്ത്; പൊതുസ്ഥലത്ത് അപമാനിച്ചെന്ന് യുവതി

By Web TeamFirst Published Jun 25, 2021, 3:48 PM IST
Highlights

അദാലത്ത് നടക്കുന്ന പൊതു സ്ഥലത്ത് വെച്ച് ജോസഫൈൻ തന്നെ പരസ്യമായി അപമാനിച്ചു. കൂടെയുണ്ടായിരുന്ന അഭിഭാഷകർ ജോസഫൈനെതിരെ സർക്കാരിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭയംമൂലം ചെയ്തില്ല.

വയനാട്: എം സി ജോസഫൈൻ പരാതിക്കാരോട് മോശമായി പെരുമാറിയിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ജോസഫൈന് എതിരെ പരാതിയുമായി വയനാട് സ്വദേശിനിയായ യുവതി രം​ഗത്തെത്തി. വയനാട്ടിൽ വനിതാ കമ്മീഷൻ അദാലത്ത് നടക്കുന്നതിനിടെ ജോസഫൈൻ തന്നോട് മോശമായി പെരുമാറിയെന്ന് യുവതി പറയുന്നു. ഭർത്താവ് സ്വത്ത് തട്ടിയെടുത്ത് പീഡിപ്പിക്കുന്നു എന്നായിരുന്നു തന്റെ പരാതി. എന്നാൽ, പരാതി കേൾക്കാൻ പോലും ജോസഫൈൻ തയ്യാറായില്ലെന്ന് കൽപറ്റ സ്വദേശിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അദാലത്ത് നടക്കുന്ന പൊതു സ്ഥലത്ത് വെച്ച് ജോസഫൈൻ തന്നെ പരസ്യമായി അപമാനിച്ചു. കൂടെയുണ്ടായിരുന്ന അഭിഭാഷകർ ജോസഫൈനെതിരെ സർക്കാരിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭയംമൂലം ചെയ്തില്ല. ജോസഫൈൻ അങ്ങനെ ചെയ്തതിനാൽ ഇപ്പോഴും തനിക്ക് നീതി കിട്ടിയിട്ടില്ല എന്നും യുവതി പറയുന്നു. 2018ലായിരുന്നു സംഭവം. പരാതി പറയുമ്പോൾ അത് കേൾക്കാൻ പോലും തയ്യാറാകാതെ മുമ്പിലിരുന്ന ഡസ്കില് കൊട്ടി ഒച്ചയിട്ട ശേഷം തന്നോട് മിണ്ടാതിരിക്കാനാണ് ജോസഫൈൻ പറഞ്ഞതെന്നും യുവതി പറയുന്നു.

കൊല്ലം സ്വദേശിനിയായ ഒരു പരാതിക്കാരിയോട് ജോസഫൈൻ മോശമായി സംസാരിക്കുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു. വിവാഹ തട്ടിപ്പിന് ഇരയായ യുവതിയോട് ജോസഫൈന്‍ ക്ഷുഭിതയായി സംസാരിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. പരാതി പറഞ്ഞ യുവതിയോട് നിങ്ങളെ അടിക്കുകയാണ് വേണ്ടതെന്ന് ജോസഫൈന്‍റെ ആക്രോശിക്കുന്നതാണ് ഓഡിയോ സന്ദേശത്തിലുള്ളത്. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോയി പറയണമെന്നാണ് ജോസഫൈന്‍ പറയുന്നത്. 2020 ഒക്ടോബറിലെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!