
പാലക്കാട്: പാലക്കാടിനെയും കേരളത്തെയാകെയും ഭീതിയിലാക്കിയിരിക്കുകയാണ് കണ്ണിന് കണ്ണ് എന്ന മട്ടിൽ നടന്ന തുടർ കൊലപാതകങ്ങൾ. ഇന്നലെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഇതാണ് ഭീതിയുടെ കാരണം. ക്രമസമാധാനം ഉറപ്പാക്കാൻ, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. അതേസമയം സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടേക്കും. എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. നിരവധി വാഹനങ്ങൾ അകമ്പടിയായി ഒപ്പമുണ്ട്. ഈ കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപാണ് അടുത്ത കൊലപാതകവും നടന്നതെന്നത് പൊലീസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ കൂടെ വീഴ്ചയായാണ് കരുതപ്പെടുന്നത്.
പാലക്കാട് മേലാമുറിയിലാണ് ഇന്ന് കൊലപാതകം നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ, ആർഎസ്എസിന്റെ ശക്തികേന്ദ്രത്തിൽ ഇദ്ദേഹം നടത്തിയിരുന്ന കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് സ്കൂട്ടറുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായ ഗോപികയാണ് ശ്രീനിവാസന്റെ ഭാര്യ. ഒരു മകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam