
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി കൂടുതൽ ഇളവുകൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്ന ശേഷം ഇതുവരെയുള്ള പ്രവർത്തനം ഡിഡിഇ/ആർഡിഡി/എഡി എന്നിവരുമായി ചേർന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
1. ഒരു ബെഞ്ചിൽ ഇനി മുതൽ രണ്ട് കുട്ടികളെ ഇരുത്താം
2. നൂറിൽ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാം കുട്ടികൾക്കും ഒരേ സമയം വരാവുന്നതും കൊവിഡ് മാനദണ്ഡം പാലിച്ച് ക്ലാസ് നടത്തേണ്ടതുമാണ്.
3. നൂറിലേറെ കുട്ടികളുള്ള സ്കൂളുകളിൽ ഒരേ സമയം പരമാവധി അൻപത് ശതമാനം പേർ എത്തുന്ന രീതിയിൽ കുട്ടികളെ ക്രമീകരിക്കാവുന്നതാണ്.
4. രാവിലെയും ഉച്ചയുമായി വേണം ക്ലാസുകൾ ക്രമീകരിക്കാൻ. കുട്ടികൾക്ക് യാത്ര സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കിൽ രാവിലെ വരുന്ന കുട്ടികളെ വൈകിട്ട് വരെ ക്ലാസ് മുറിയിൽ തുടരാൻ അനുവദിക്കാം.
5. വീട്ടിൽ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികൾ അവരവരുടെ ഇരിപ്പിടത്തിൽ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാൻ പോകേണ്ടതുമാണ്.
6. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാൽ ആവശ്യമെങ്കിൽ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്.
7. വർക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്കൂളുകളിൽ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണ്.