തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും. മുഖ്യമന്ത്രിയുടെ (chief minister) നേതൃത്വത്തിൽ ചേരുന്ന കൊവിഡ് (Covid) അവലോകനയോഗത്തിലായിരിക്കും തീരുമാനം. ഇന്നാണ് യോഗം. വിവാഹച്ചടങ്ങുകളിൽ പങ്കെുക്കാൻ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആർ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.
തീയേറ്റർ തുറക്കുന്നതും യോഗം പരിഗണിക്കും. ഉടൻ തീയേറ്ററുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പ് എതിരാണ്. അതിനാൽ ഒരു തീയതി നിശ്ചയിച്ച് തീയേറ്ററുകൾ തുറക്കുന്നത് പരിഗണിക്കാനാണ് സാധ്യത.
സ്കൂൾ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടാം ഘട്ട യോഗങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ച് മണിക്ക് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുമായും ചർച്ച നടത്തും. ആറു മണിക്ക് ഡിഡിഇമാരുടെയും ആർഡിഡിമാരുടെയും യോഗം ചേരും. ഞായറാഴ്ചാണ് ഡിഇഒമാരുടെ യോഗം.
Read More: സ്‍കൂള്‍ തുറക്കൽ; അധ്യാപകരുടെ വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്, കണക്കെടുക്കാൻ സർക്കാർ
സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.