സ്കൂള് തുറക്കൽ; അധ്യാപകരുടെ വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്, കണക്കെടുക്കാൻ സർക്കാർ
പകുതി കുട്ടികൾ സ്കൂളിലെത്തുന്ന തീരുമാനമെടുത്താലും ചുരുങ്ങിയത് വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25 ലക്ഷം പേരാണ് ഒറ്റദിവസം എത്തുക. ലോകാരോഗ്യസംഘടന അടക്കം കുട്ടികൾക്ക് വാക്സിൻ വേണ്ടെന്ന് പറയുമ്പോഴും രക്ഷിതാക്കളുടെ ആശങ്ക മാറിയിട്ടില്ല.
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് വെച്ചാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്തെ സ്കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്സിൻ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സർക്കാരെടുക്കുന്നുണ്ട്.
പകുതി കുട്ടികൾ സ്കൂളിലെത്തുന്ന തീരുമാനമെടുത്താലും ചുരുങ്ങിയത് വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25 ലക്ഷം പേരാണ് ഒറ്റദിവസം എത്തുക. ലോകാരോഗ്യസംഘടന അടക്കം കുട്ടികൾക്ക് വാക്സിൻ വേണ്ടെന്ന് പറയുമ്പോഴും രക്ഷിതാക്കളുടെ ആശങ്ക മാറിയിട്ടില്ല. എന്തായാലും വ്യാപനം സംബന്ധിച്ച് സംസ്ഥാനം എടുക്കാൻ പോകുന്ന ഏറ്റവും വലിയ റിസ്കായിരിക്കും സ്കൂൾ തുറക്കൽ. കുട്ടികളിൽ വാക്സിനേഷന്‍ എത്തിയില്ലെങ്കിലും സ്കൂൾ തുറക്കുന്നതിൽ പ്രശ്നമില്ലെന്ന് ഒരുവിഭാഗം ആരോഗ്യവിദഗ്ദർ പറയുമ്പോൾ സ്കൂളുകളിൽ നിന്ന് വ്യാപനമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്ന മുന്നറിയിപ്പും ശക്തമാണ്. ആദ്യ ആഴ്ചയിലെ സ്ഥിതി ഗതിനോക്കി ക്ലാസ് ക്രമീകരണത്തിൽ വേണ്ട മാറ്റം വരുത്തും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ-ആരോഗ്യവകുപ്പ് തീരുമാനം.