
കാസർകോട് : കാസർകോട് ഉദ്യാവറിൽ 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആൾ തന്റെ സുഹൃത്തുക്കളെ നേരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട ഒൻപത് വയസുകാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്കർ സിദ്ദിഖ് ആക്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു.
പ്രതിക്കെതിരെ കൂടുതൽ അന്വേഷണത്തിന് പൊലീസ് തയാറെടുക്കുകയാണ്.ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴി കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. പോക്സോ വകുപ്പ് ഉളളതിനാലാണിത്. വധശ്രമവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 7.20നാണ് മദ്രസ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ എടുത്ത് എറിഞ്ഞത്. റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, എടുത്തെറിയുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. 'സൈക്കോ' എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam