
കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. അതേസമയം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.
സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിവരം. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും വ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച്ച നിർണായകമെന്നാണ് വിലയിരുത്തൽ.
അതേ സമയം ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam