
പത്തനംതിട്ട: തിരുവല്ലയിലെ എംഡിഎംഎ കേസിൽ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് ആരോപണം. മകന്റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ച് വിൽപ്പന നടത്തിയിട്ടില്ലെന്നും ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണെന്നും ഇവർ പറഞ്ഞു. ഡിവൈഎസ്പിക്ക് അബദ്ധം പറ്റിയതാണെന്ന് പൊലീസുകാർ പിന്നീട് വിശദീകരിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിഡബ്ല്യുസിക്ക് പരാതി നൽകിയെന്നും അവർ പറഞ്ഞു. പൊലീസ് വീട്ടിലെത്തി പരാതി എഴുതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യം സഹിതമാണ് പരാതി കൊടുത്തത്. ആരോപണം തള്ളിയ പൊലീസ് കുട്ടിയെ ലഹരി വിൽപനയ്ക്ക് ഉപയോഗിച്ചെന്ന കേസ്, അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തതാണെന്ന് തിരുവല്ല ഡിവൈഎസ്പിയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് 39കാരനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധരണ നിലയില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് രാസലഹരി നൽകാറുണ്ടെന്നായിരുന്നു മൊഴി.
മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരിയെത്തിച്ച് നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിലാണ് പ്രതിയുടെ ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam