കൊല്ലത്ത് സ്വത്തിന് വേണ്ടി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി, അറസ്റ്റ്

By Web TeamFirst Published Feb 10, 2021, 8:14 PM IST
Highlights

ഈ മാസം ഒന്നിനായിരുന്നു ദേവകിയുടെ മരണം. വീടും പുരയിടവും സ്വന്തമാക്കാൻ അമ്മയെ മകനും മരുമകളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കൊല്ലം: കൊല്ലത്ത് സ്വത്ത് ലഭിക്കാനായി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിനായിരുന്നു ദേവകിയുടെ മരണം. വീടും പുരയിടവും സ്വന്തമാക്കാൻ മകൻ ഭാര്യയുടെ സഹായത്തോടെ നടത്തിയ കൊലപാതകം പൊലീസിൻ്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് തെളിഞ്ഞത്.

തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകിയെന്ന എഴുപത്തിയഞ്ചുകാരിയെ ഈ മാസം ഒന്നിനാണ് വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത് .അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്താനായിരുന്നു മകൻ രാജേഷിൻ്റെയും മരുമകൾ ശാന്തിനിയുടെയും ശ്രമം. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ദേവകിയമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് വ്യക്തമായി.

ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്തതോടെയാണ് ദാരുണ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. അമ്മയുമായി രാജേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാൻ ഭാര്യയുടെ സഹായത്തോടെ താൻ  അമ്മയെ കൊല്ലുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു. ഇരു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

click me!