
പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് അമ്മയുടെ വിശദീകരണം. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസിൽ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാൾ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലിൽ സ്പർശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോൾ വളരെ മോശമായിട്ടാണ് ഇയാൾ പ്രതികരിച്ചത്. കുട്ടി അപ്പോൾ തന്നെ അമ്മയെ വിളിച്ച് വേഗം വരാൻ ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോൾ വിവരം അറിയിച്ചു. എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. മറ്റൊരു പെൺകുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam