വാഹന നിയമലംഘനത്തിന് ഓണക്കാലത്ത് പിഴയില്ല, ആറ് ദിവസം കൊണ്ട് കിട്ടിയത് 46 ലക്ഷം

By Web TeamFirst Published Sep 9, 2019, 10:58 AM IST
Highlights

മോട്ടോർ വാഹനനിയമത്തിന് ഭേദഗതി കൊണ്ടുവരാൻ ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്‍റെ ഉപദേശം ഗതാഗതവകുപ്പ് തേടിയിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

തിരുവനന്തപുരം: ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പിഴയ്ക്ക് പകരം ബോധവൽക്കരണം നടത്തും. നിയമത്തിൽ വൻ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസർക്കാരെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ഇക്കാര്യത്തിൽ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുമുണ്ട്. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.

കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ കഠിനമാണെന്നും നിയമലംഘനങ്ങൾ കുറഞ്ഞത് സംസ്ഥാനം നടത്തിയ ബോധവൽക്കരണം മൂലമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. 

പിഴത്തുകയിനത്തിൽ 46 ലക്ഷം

മോട്ടോർ വാഹനനിയമഭേദഗതി നടപ്പാക്കിയ ശേഷം ആറ് ദിവസം കൊണ്ട് സംസ്ഥാനസർക്കാരിന് പിഴയിനത്തിൽ കിട്ടിയത് 46 ലക്ഷം രൂപയാണ്. അതായത് ഒരു ദിവസം വരുമാനം ശരാശരി ഒരു ലക്ഷം രൂപ കൂടി. 

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ എണ്ണം കൂടിയെന്നും ഒരാഴ്ചയ്ക്കിടെ കൂടുതൽ പിഴ ഈടാക്കിയത് അമിതഭാരത്തിനാണെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ കണക്ക്. പൊലീസിന്‍റെ കണക്ക് ഇനിയും പുറത്ത് വരാനുണ്ട്. അതുകൂടി ചേർത്താൽ സർക്കാരിന് പിഴയിനത്തിൽ നല്ല കൊയ്ത്തായിരുന്നുവെന്ന് സാരം. 

കേന്ദ്രനിയമം തിരുത്തുന്നതെങ്ങനെ?

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളിൽ പരിശോധന കർശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോൺവഴി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. കനത്ത പിഴ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാൻ കൂടിയാണ് പുതിയ നീക്കം.

click me!