ചുരുക്കം ചില കാര്യങ്ങളൊഴികെ നേരിട്ട് തീരുമാനമെടുക്കാൻ എംപിക്ക് കഴിയില്ല, ഇത് സിപിഎമ്മിന് അറിയില്ലേയെന്ന് ബൽറാം

Published : Jan 28, 2025, 04:50 PM IST
ചുരുക്കം ചില കാര്യങ്ങളൊഴികെ നേരിട്ട് തീരുമാനമെടുക്കാൻ എംപിക്ക് കഴിയില്ല, ഇത് സിപിഎമ്മിന് അറിയില്ലേയെന്ന് ബൽറാം

Synopsis

ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്ന് ബൽറാം

കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്‍റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് പ്രിയങ്ക ഗാന്ധിക്കെതിരെയാണെന്ന് വി ടി ബൽറാം. വയനാട് കേരള സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നാണ്. സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം ആ ജില്ലയിൽ നിന്നുണ്ട്. എന്നാൽ എംപിയെവിടെ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കും. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. 

എംപി എന്നത് ജനപ്രതിനിധി മാത്രമാണ്. ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിയാം, സിപിഎമ്മുകാർക്കൊഴികെ. ഭരണഘടനാ പ്രകാരം സർക്കാരിന് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് നെടുംതൂണുകളാണുള്ളതെന്ന് ഹൈസ്ക്കൂൾ തലത്തിലെ സാമൂഹ്യപാഠ പുസ്തകത്തിൽത്തന്നെ പഠിപ്പിക്കുന്നുണ്ടാവും. ഇതിൽ എക്സിക്യൂട്ടീവിനാണ് ഭരണപരമായ നടപടികൾ സ്വീകരിക്കാൻ അധികാരവും ഉത്തരവാദിത്തവുമുള്ളത്. മന്ത്രിമാരടങ്ങുന്ന സർക്കാരും ഉദ്യോഗസ്ഥരുമൊക്കെയാണ് ഈ ഭരണ നിർവ്വഹണ വിഭാഗത്തിലുള്ളതെന്ന് ബൽറാം ചൂണ്ടിക്കാട്ടി. 
 
എംപി ഫണ്ട് വിനിയോഗം പോലുള്ള ചുരുക്കം ചില കാര്യങ്ങളൊഴികെ ഏതെങ്കിലുമൊരു കാര്യത്തിൽ നേരിട്ടൊരു തീരുമാനമെടുക്കാൻ എംപിക്ക് അധികാരമില്ല. പാർലമെന്‍റിനകത്തും പുറത്തുമുള്ള ഉചിതമായ വേദികളിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനും അധികാര സ്ഥാനീയരുടെ ശ്രദ്ധയിൽക്കൊണ്ടുവരാനുമാണ് എംപിക്ക് കഴിയുക. വയനാട്ടിലെ എംപിമാർ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് മുമ്പിൽ ആ ഉത്തരവാദിത്തം എക്കാലവും നിർവ്വഹിച്ചു പോന്നിട്ടുണ്ട്. വനം, വന്യജീവി വിഷയങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നേരിട്ടിടപെടാൻ ഉത്തരവാദിത്തമുള്ള ഭരണഘടനയുടെ കൺകറന്റ്‌ ലിസ്റ്റിൽ പെട്ട വിഷയമാണ്.

ഇപ്പോഴത്തെ വന്യജീവി ആക്രമണ വിഷയത്തിൽ സംഭവസ്ഥലത്ത് സംസ്ഥാന ഭരണാധികാരികളായ മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അവർക്കെല്ലാം മുൻപ് അവിടെയെത്തിയത് വയനാട് എംപിയാണെന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന് ബൽറാം ആവശ്യപ്പെട്ടു. 

പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക; എംപി എത്താൻ വൈകിയതിൽ പ്രതിഷേധം, കരിങ്കൊടി കാണിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി