തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് എഡിജിപി എംആർ അജിത് കുമാർ

Published : Sep 02, 2024, 11:39 AM ISTUpdated : Sep 02, 2024, 12:29 PM IST
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് എഡിജിപി എംആർ അജിത് കുമാർ

Synopsis

സേനയിൽ കൂടുതൽ ആളുകൾ വന്നത് ഈ സർക്കാറിൻ്റെ കാലത്താണ്. പുതിയ നിയമനങ്ങൾ നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വലിയ മനസാണെന്നും അജിത് കുമാർ പറഞ്ഞു.

കോട്ടയം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി എഡിജിപി എംആർ അജിത് കുമാർ. എന്നാൽ സ്ഥാനത്തുനിന്ന് മാറിനിൽക്കുമോ എന്ന ചോദ്യത്തോട് എഡിജിപി പ്രതികരിച്ചില്ല. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തി അന്വേഷണമാകാമെന്നാണ് അജിത് കുമാർ മുഖമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. കോട്ടയത്തെ വേദിയിൽ പൊലീസ് സേനയിൽ വരുത്തിയ മാറ്റങ്ങൾ എണ്ണിപ്പറഞ്ഞും കൊണ്ടായിരുന്നു അജിത്കുമാറിൻ്റെ പ്രസംഗം. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് എഡിജിപിയുടെ പരാമർശങ്ങൾ. 

ചെയ്ത നല്ല കാര്യങ്ങൾ പുറത്ത് വരാറില്ലെന്ന് അജിത് കുമാർ പറഞ്ഞു. സേനയിൽ കൂടുതൽ ആളുകൾ വന്നത് ഈ സർക്കാറിൻ്റെ കാലത്താണ്. പുതിയ നിയമനങ്ങൾ നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വലിയ മനസാണെന്നും അജിത് കുമാർ പറഞ്ഞു. പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിന്മേൽ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനത്തിന് ശേഷമാണ് മുഖ്യമന്ത്രിയേയും സർക്കാരിനേയും പുകഴ്ത്തിയുള്ള എഡിജിപിയുടെ പ്രസംഗം.  

50 പേരെങ്കിലും ഒരു സ്റ്റേഷനിൽ വേണം എന്ന റിപ്പോർട്ട് നൽകിയത് ഞാനാണ്. ഒരു സ്റ്റേഷനിൽ 50 പേരെങ്കിലും വേണം എന്ന കാര്യം ആർജവത്തോടെ പറയാൻ പൊലീസ് നേതൃത്വത്തിന് കഴിയണം. എന്തുകൊണ്ട് പൊലീസുകാർ കുത്തേറ്റ് മരിക്കുന്നു. പൊലീസിൻ്റെ എണ്ണക്കുറവാണ് പ്രശ്നം. നൈറ്റ് പട്രോളിങ്ങിന് 4 പേരെങ്കിലും വേണം. പൊലീസിൻ്റെ സുരക്ഷയ്ക്കായാണ് ഞാനിങ്ങനെ ഒരു റിപ്പോർട്ടും നൽകിയത്. ഇന്ന് പൊലീസിനെ പണ്ടത്തെ പോലെ ആർക്കും പേടിയില്ല. വന്ദനദാസ് ആക്രമിക്കപ്പെട്ടതിനൊപ്പം മൂന്നു പൊലീസുകാർക്കും കുത്തേറ്റു. നമ്മുടെ ജീവൻ കൊടുത്തും ജനങ്ങളെ രക്ഷപ്പെടുത്തണം. വന്ദന രക്ഷപ്പെടുകയും പൊലീസുകാരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനേ. ജീവൻ കൊടുത്തും ജനങ്ങളെ നമ്മൾ സംരക്ഷിക്കണം. കറന്റ് പോയാൽ മുതൽ പശു ചത്താൽ വരെ പൊലീസ് വേണമെന്നും അജിത് കുമാർ പറയുന്നു. 

പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയിൽ ഉള്ളവർ. മുൻ കാലത്ത് മർദ്ദന ഉപകരണങ്ങൾ ആയിരുന്നു പൊലീസ്. അതിൽ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. പുരോഗമന സർക്കാരുകൾ അതിന് വഴി ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പൊലീസ് ആണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എവിടെയും ക്രമ സമാധാന പ്രശ്നങ്ങൾ ഇല്ല. സമാധാന അന്തരീക്ഷം നിലനിർത്താൻ പൊലീസ് സേന മുഖ്യ പങ്ക് വഹിക്കുന്നു. കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പൊലീസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വേഗം തെളിയിക്കുന്നു. എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുന്നു. ആർക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പൊലീസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ട്. 

സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്.108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും. നിങ്ങൾ മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയർത്തി പിടിക്കേണ്ടത്. സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയണം. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ കൂടുതലായി പൊലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവർത്തനം അവരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എഡിജിപി കവടിയാറിൽ കൊട്ടാരം പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു'; വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്