
മലപ്പുറം: സ്വാതന്ത്ര്യ ദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് എം എസ് എഫ് പ്രതിഷേധം. മലപ്പുറം കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി (ജി വി എച്ച് എസ്) സ്കൂളില്‍ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രധാന അദ്ധ്യാപികയെയും അദ്ധ്യാപകരെയും ഓഫീസിൽ പൂട്ടിയിട്ടു .പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് അധ്യാപകരെ മോചിപ്പിച്ചത്..
വിഡി സവർക്കറെ ഘോഷയാത്രയിൽ തിരുകി കയറ്റാൻ ശ്രമം നടന്നെന്ന് ആരോപിച്ച് യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ സ്കൂളിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു.
ഘോഷയാത്രയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകരോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തിന് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഘോഷയാത്ര നടത്തിയത്. 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമായിരുന്നു റാലിയില്‍ അവതരിപ്പിച്ചത്. നേരത്തെ തീരുമാനിച്ച വേഷങ്ങളായിരുന്നു ഇവ. ഇതിലേക്ക് മുൻകൂട്ടി തീരുമാനിക്കാതെ സവർക്കറുടെ വേഷം കൂടി തിരുകി കയറ്റിയെന്നാണ് പരാതി.
റാലിയിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളുടെ വേഷം ധരിച്ച ഒരു കുട്ടിയുടെ വേഷത്തിന് മുകളില്‍ വിഡി സവര്‍ക്കര്‍ എന്ന് പേര് എഴുതിയിരുന്നു. ഇതിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഗ്രീന്‍ റൂമില്‍ നിന്നെടുത്ത ഫോട്ടോയാണിതെന്നാണ് വിവരം. എന്നാല്‍ വിവാദമാകുമെന്ന് മനസിലാക്കിയ അധ്യാപകർ ഘോഷയാത്രയ്ക്ക് മുമ്പ് തന്നെ പേര് എഴുതിയ കടലാസ് ചില അധ്യാപകര്‍ മാറ്റിയിരുന്നു.
ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ സംഘടനകളാണ് സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. ഘോഷയാത്രയിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ വിഡി സവർക്കറുടെ പേരുണ്ടായിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഗ്രീൻ റൂമിൽ വെച്ച് ഈ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ കാർഡ് അഴിച്ചുമാറ്റിയിരുന്നെന്നാണ് അധ്യാപകർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam