മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത്. എന്നാൽ എതിർപ്പ് കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു.
'കാത്തിരിപ്പ് കേന്ദ്രം മാത്രം', വിവാദ ബസ്‍റ്റോപ്പില്‍ ചുവരെഴുത്ത്, ഉടന്‍ പൊളിക്കുമെന്ന് മേയര്‍
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനോട് ചേര്‍ന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിന്‍റടിച്ച് നവീകരിച്ച് ശ്രീകൃഷ്ണനഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ. പൊളിച്ച് പുതിയത് നിര്‍മ്മിക്കാൻ കോര്‍പ്പേറഷൻ തീരുമാനിച്ച ഷെൽറ്ററിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതിവച്ച് മോടി പിടിപ്പിച്ചത്.
വിദ്യാര്‍ത്ഥികൾ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് ജൂലൈയിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മടിയിലിരുന്ന് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത് വാര്‍ത്തയായതോടെ അനധികൃതമായി കെട്ടിയ ഷെൽറ്റര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് മേയര്‍ ജൂലൈ 21 ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടി ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് 8500 രൂപാ മുടക്കി റെസിഡന്‍റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്.
പ്രതിഷേധ സൂചകമായി എസ് എഫ് ഐയും കെ എസ്‍ യുവും ഷെൽറ്ററിൽ നാട്ടിയ കൊടി മാറ്റിയും വിദ്യാര്‍ത്ഥികളിട്ട തടിബെഞ്ച് നീക്കിയുമാണ് റെസിഡന്‍റ്സ് അസോസിയേഷൻ പെയിന്‍റടിച്ച് നവീകരിച്ചത്. നഗരസഭ പൊളിക്കുന്നെങ്കിൽ പൊളിക്കട്ടേ, എന്നാല്‍ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലര്‍ന്നിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും റെസിഡന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. പുറമ്പോക്ക് ഭൂമിയിൽ അനുമതിയില്ലാതെ കെട്ടിയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പി പി പി മോഡലിൽ പുതിയത് നഗരസഭ നിര്‍മ്മിക്കുമെന്നുമായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പ്രതികരണം.