
ഇടുക്കി: ചീനികുഴിയിലെ ഹമീദിന്റെ ക്രൂരതയിൽ (Idukki Murder) പൊലിഞ്ഞത് രണ്ട് കുഞ്ഞു പെൺകുട്ടികളുടെ സ്വപ്നങ്ങൾ കൂടിയാണ്. മുഹമ്മദ് ഫൈസലിന്റെ മക്കളായ മെഹ്റയുടെയും അസ്നയുടെയും കളിചിരികളാൽ നിറയേണ്ട പുതിയ വീട് ഇന്ന് നിശബ്ദമാണ്. പിതാവ് ഹമീദിന്റെ ശല്യം നിരന്തരമായതോടെയാണ് ഫൈസൽ പുതിയൊരു വീട് നിർമ്മിച്ച് അങ്ങോട്ടേക്ക് മാറാൻ തീരുമാനിച്ചത്. പണി ഏകദേശം പൂർണ്ണമായും പൂർത്തിയായ പുതിയ വീട്ടിന്റെ മുറ്റത്ത് നിറയെ ചെടികളും പൂക്കളുമാണ്. മക്കളായ മെഹ്റയും അസ്നയും നട്ടുനനച്ചുണ്ടാക്കിയതാണ് വീടിന് മുന്നിലെ ചെടികളെല്ലാം. പുതിയ വീട്ടിലേക്ക് മാറുമ്പോൾ മുറ്റത്തൊരു പൂന്തോട്ടമുണ്ടാകണമെന്നത് ഇരുവരുടേയും വലിയ ആഗ്രഹമായിരുന്നു. അത് കൊണ്ടാണ് പണിനടക്കുമ്പോൾ തന്നെ ഇരുവരും ചേർന്ന് ഇവിടെ ഒരു പൂന്തോണ്ടമുണ്ടാക്കിയത്. എന്നും ഈ പുതിയ വീട്ടിലെത്തി ചെടികൾ നനക്കുന്നതും കുട്ടികളായിരുന്നു.
മൂത്ത മകൾ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും ഇളയമകൾ അസ്ന കൊടുവേലി സാൻജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്. ഒരു മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് മകനെയും കുടുംബത്തെയും ഹമീദ് പെട്രോളൊഴിച്ച് ജിവനോടെ കത്തിച്ചത്.
കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ഹമീദിന്റെ മൂത്ത മകൻ ഷാജിയും പറയുന്നു. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയുമാകും കൊല്ലുക. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം'; കസ്റ്റഡിയില്‍ കൂസലില്ലാതെ ഹമീദ്
''ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വർഷത്തിലേറെയായി. തിരിച്ച് വന്ന ശേഷം ഇഷ്ടദാനം നൽകിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ഞങ്ങൾ മക്കൾക്കെതിരെ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റിൽ ചെയ്തു. കേസുകൾ ഞങ്ങൾക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്ക്കെതിരെ ഞങ്ങൾ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയൻ മുഹമ്മദ് ഫൈസൽ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊന്ന് വാപ്പ ചെയ്യുമെന്ന് കരുതിയില്ലെന്നും ഷാജി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam