നാഷണൽ ഹെരാൾഡ് കോൺഗ്രസിന്റെ ആഭ്യന്തര വിഷയം; സോണിയയെ കേന്ദ്രഏജൻസികളെ വെച്ച് പീഡിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി

By Web TeamFirst Published Jul 27, 2022, 12:03 PM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇവിടെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് പോലും മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല. ലോകത്തെ മികച്ച അന്വേഷണ ഏജൻസികളാണ് നമ്മുടെ കേന്ദ്ര അന്വേഷണ ഏജൻസികൾ. അവരെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു.

കോഴിക്കോട്: നാഷണൽ ഹെരാൾഡ് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.  കേന്ദ്ര സർക്കാർ സോണിയാ ഗാന്ധിയെ കേന്ദ്രഏജൻസികളെ വെച്ച് പീഡിപ്പിക്കുകയാണ്. വൈരാഗ്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇവിടെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് പോലും മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല. ലോകത്തെ മികച്ച അന്വേഷണ ഏജൻസികളാണ് നമ്മുടെ കേന്ദ്ര അന്വേഷണ ഏജൻസികൾ. അവരെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. എംപിമാർക്കെതിരായ സസ്പെൻഷൻ ഫാസിസ്റ്റ് നടപടിയാണ്.  ചിന്തൻ ശിബിരം എല്ലാവരേയും ചേർത്തു പിടിച്ചു. പുതിയ വഴിയാണ് അത്. അതിലൂടെ കോൺഗ്രസ് മുന്നേറുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

Read Also: മൂന്നാം ദിവസം ചോദ്യം ചെയ്യൽ,  സോണിയാ ഗാന്ധി ഇഡി ആസ്ഥാനത്ത് (വിശദമായി വായിക്കാം...)

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ  സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യംചെയ്യൽ. ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ഇഡി ചോദ്യംചെയ്തത്. വലിയ പ്രതിഷേധമാണ് ഇഡി നടപടികൾക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളിൽ തനിക്ക് വ്യക്തതയില്ലെന്ന മറുപടിയാണ് അവർ നൽകിയതെന്നാണ് വിവരം. 

അതേ സമയം, സോണിയയുടെ ചോദ്യംചെയ്യലിൽ കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നത് ആവർത്തിക്കുകയാണ് കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങി ഗ്രൂപ്പ് 23 നേതാക്കളും കലഹം മറന്ന് എത്തി. ആരോഗ്യ പ്രശ്നങ്ങൾ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മർദ്ദമാണ് എൻഫോഴ്സ്മെന്റ് സോണിയക്ക് നൽകുന്നത്. 50 മണിക്കൂറിലേറെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. അതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഇതുവരെ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശർമ്മയും കുറ്റപ്പെടുത്തി. നിയമം ജനങ്ങളെ  ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നു. ജനാധിപത്യത്തിൽ എതിരാളികൾ ഉണ്ടാകും. എന്നാൽ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Read Also: തൊണ്ടിമുതല്‍ മാറ്റിയ സംഭവം:ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി

click me!