Mullaperiyar Dam Issue| മുല്ലപ്പെരിയാര്‍; പ്രക്ഷോഭങ്ങള്‍ക്കും നിയമ പോരാട്ടങ്ങൾക്കും 4 പതിറ്റാണ്ടിന്‍റെ ചരിത്രം

By Web TeamFirst Published Oct 25, 2021, 8:35 PM IST
Highlights

അണക്കെട്ട് ബലപ്പെടുത്താൻ അറ്റകുറ്റപ്പണികൾ നടന്നെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് അറുതിയുണ്ടായില്ല. 1996 ലാണ് മുല്ലപ്പെരിയാര്‍ ഒരു വലിയ നിയമപോരാട്ടമായി മാറുന്നത്. 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ (Mullaperiyar Dam) പ്രക്ഷോഭത്തിനും നിയമപോരാട്ടങ്ങൾക്കും നാല് പതിറ്റാണ്ടിന്‍റെ ചരിത്രമുണ്ട്. 1979 ൽ ഗുജറാത്തിലെ (Gujarat) മോര്‍ബി പട്ടണം തന്നെ ഒലിച്ചുപോയ മാച്ചു അണക്കെട്ട് ദുരന്തത്തിന് പിന്നാലെയായിരുന്നു മുല്ലപ്പെരിയാര്‍ ആശങ്കയ്ക്കും തര്‍ക്കങ്ങൾക്കും തുടക്കം. പ്രധാമന്ത്രി ചരണ്‍സിംഗിന്‍റെ നിര്‍ദ്ദേശപ്രകാരം അന്ന് കേരളത്തിലെത്തിയ ദേശീയ ജലകമ്മീഷൻ ചെയര്‍മാൻ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി. അണക്കെട്ട് ബലപ്പെടുത്താൻ അറ്റകുറ്റപ്പണികൾ നടന്നെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് അറുതിയുണ്ടായില്ല. 1996 ലാണ് മുല്ലപ്പെരിയാര്‍ ഒരു വലിയ നിയമപോരാട്ടമായി മാറുന്നത്. 

കേരള ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും ഹര്‍ജികളെത്തി. ഒരു തര്‍ക്കത്തിൽ രണ്ട് ഹൈക്കോടതികൾ രണ്ട് അഭിപ്രായം പറഞ്ഞാലുണ്ടാകുന്ന ഭരണഘടനാ പ്രതിസന്ധി അന്ന് ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. 2006 ൽ ആ പൊതുതാല്‍പ്പര്യ ഹര്‍ജിയിൽ അണക്കെട്ടിന് ബലക്ഷയമില്ലെന്നും ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്നും സുപ്രീംകോടതി വിധിച്ചു. സുപ്രീംകോടതി വിധിയെ നിയമഭേദഗതി കൊണ്ടുവന്ന കേരളം നേരിട്ടു. ജലനിരപ്പ് 136 അടിയായി കുറച്ചു. കേരളം പാസാക്കിയ നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാര്‍ സംസ്ഥാനങ്ങൾക്കിടയിലെ നേരിട്ടുള്ള തര്‍ക്കമായി മാറി. 

2014 ൽ കേരളം കൊണ്ടുവന്ന നിയമം റദ്ദാക്കിയ സുപ്രീംകോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന് വിധിച്ചു. അണക്കെട്ടിന്‍റെ മേൽനോട്ടത്തിനായി ഒരു സമിതിക്കും രൂപം നൽകി. ഈ സമിതിയും തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ വ്യക്തികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയിലുള്ളത്. സമീപകാല ദുരന്തങ്ങൾ ചൂണ്ടിക്കാട്ടി ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്. സുപ്രീംകോടതി വിധി മറികടക്കാൻ 2006 ൽ കേരള നിയമസഭ നിയമം പാസാക്കിയപ്പോൾ അണക്കെട്ടിന്‍റെ ബലക്ഷയത്തെ കുറിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും കേരളത്തിന്‍റെ പക്കലില്ലായിരുന്നു. ജനവികാരം കണക്കിലെടുത്തായിരുന്നു അന്നത്തെ രാഷ്ട്രീയ നീക്കം. 

എന്നാൽ പിന്നീട് ദില്ലി, റൂര്‍ക്കി ഐഐടികൾ കേരളത്തിന് വേണ്ടി പഠനം നടത്തി. മുല്ലപ്പെരിയാറിൽ ഭൂകമ്പ സാധ്യതയുണ്ടെന്നും റിക്ടര്‍ സ്കെയിലിൽ 6.2 തീവ്രവതയിൽ ഭൂകമ്പം ഉണ്ടായാൽ അണക്കെട്ട് പൊട്ടുമെന്നും റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ട് നൽകി. 24 മണിക്കൂറിൽ മൂന്നുലക്ഷം ഘനയടി വെള്ളം മുല്ലപ്പെരിയാറിൽ എത്തിയാൽ അണക്കെട്ട് തകരുമെന്നായിരുന്നു ദില്ലി ഐഐടിയുടെ കണ്ടെത്തൽ. 1943 ൽ 2 ലക്ഷം ഘനയടി വെള്ളം ഒരു ദിവസം കൊണ്ട് മുല്ലപ്പെരിയാറിലെത്തിയിട്ടുണ്ട്. ഈ വാദങ്ങളെല്ലാം 2014 ലെ വിധിയിൽ സുപ്രീംകോടതി തള്ളി. ഇപ്പോൾ അണക്കെട്ടിന്‍റെ ബലക്ഷയത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ അക്കാദമിക് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടും പുറത്തുവരുന്നു. കാലപ്പഴക്കം എന്നത് മുല്ലപ്പെരിയാറിനെ സംബന്ധിച്ച് സുരക്ഷ ഭീഷണി തന്നെയാണ്. നിയമതര്‍ക്കങ്ങൾ തുടരുമെന്ന് ചുരുക്കം.
 

click me!