Mullaperiyar Dam : മുല്ലപ്പെരിയാർ വിഷയം; സുപ്രീം കോടതിയിൽ കേരളം പുതിയ അപേക്ഷ ഫയൽ ചെയ്തു

By Web TeamFirst Published Dec 8, 2021, 8:57 PM IST
Highlights

ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം എന്ന് മേൽനോട്ട സമിതിയോട് നി‍‌ർദ്ദേശിക്കണമെന്നും കേരളത്തിൻ്റെ പുതിയ അപേക്ഷയിൽ പറയുന്നു.

ദില്ലി: മുല്ലപ്പെരിയാർ കേസിൽ (Mullaperiyar Dam) സുപ്രീം കോടതിയിൽ കേരളം (Kerala) പുതിയ അപേക്ഷ ഫയൽ ചെയ്തു. അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് പുതിയ അപേക്ഷ. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെടുന്നു.

ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം എന്ന് മേൽനോട്ട സമിതിയോട് നി‍‌ർദ്ദേശിക്കണമെന്നും കേരളത്തിന്റെ പുതിയ അപേക്ഷയിൽ പറയുന്നു. 

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. വീടുകളിൽ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയിൽ നൽകുന്ന അപേക്ഷയോടൊപ്പം ഉൾപ്പെടുത്താനാണ് തീരുമാനം. 

അടിയന്തര ഇടപെടൽ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും മേൽനോട്ട ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താൻ മേൽനോട്ട സമിതി തയ്യാറായില്ല. കേരളത്തിന്‍റെ ആശങ്ക തമിഴ്നാടും വകവെക്കുന്നില്ല. 

ഈ സാഹചര്യത്തിൽ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. വെള്ളിയാഴ്ചയായിരിക്കും കേരളത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക. 

click me!