
കൊച്ചി : മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയർമാൻ അഡ്വക്കേറ്റ് റസ്സൽ ജോയ്. സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ തമിഴ് നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. റസ്സൽ ജോയ് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുല്ലപെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും റസ്സൽ ജോയ് വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ ഒരു ഹർജി കൂടി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറയാണ് ഹർജി നൽകിയത്. ഡാമിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. വയനാട്ടിലുണ്ടായ ദുരന്തം കണക്കിലെടുക്കണം. മുൻക്കാല കോടതി വിധികൾ നിയമപരമായി തെറ്റെന്നും 2006, 2014 വർഷങ്ങളിലെ കോടതി വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.
അതേ സമയം, കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam