
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഈ സ്‌ഥിതി തുടർന്നാൽ 28 സ്പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ കൂടി മഴ ശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകും. ഈ മാസം 29 മുതൽ മഴ കുറയും. ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടും. ജൂലൈ പത്താം തീയതി മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടതാണ് ഇപ്പോഴത്തെ അതിശക്തമായ മഴയ്ക്ക് കാരണം.
ഇനിയുള്ള ദിവസങ്ങളിൽ മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. ഇടുക്കി ജില്ലയിലാണ് മഴ കൂടുതൽ ലഭിക്കുക. 203 മുതൽ 213 വരെ മില്ലിമീറ്റർ വരെ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്. മൂന്നാർ, മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് ഇന്ന് റവന്യൂ മന്ത്രി അറിയിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെയാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നുവെന്ന വാർത്ത കൂടി പുറത്തുവരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam