മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132 അടിയിലെത്തി; 2 ദിവസം കൊണ്ട് ഉയർന്നത് 8 അടി,ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല

By Web TeamFirst Published Aug 7, 2020, 6:35 PM IST
Highlights

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല, 2355 അടി വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളത്. സംഭരണശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തി. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ എട്ട് അടി വെള്ളമാണ് കൂടിയത്. അണക്കെട്ടിന്‍റെ പ്രധാന വൃഷ്ടിപ്രദേശങ്ങളായ തേക്കടിയിലും, പീരുമേടുമെല്ലാം ശക്തമായ മഴയാണ്. 14000 ഘനയടി വെള്ളമാണ് സെക്കന്‍റിൽ അണക്കെട്ടിലേക്ക് ഒഴുകിവരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും കൂട്ടിയിട്ടുണ്ട്. സുപ്രീംകോടതി വിധി പ്രകാരം 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരള - തമിഴ്നാട് സർക്കാരുകൾ വ്യക്തമാക്കുന്നത്.

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യവും നിലവിലില്ല. 2355 അടി വെള്ളം മാത്രമാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. നിലവില്‍ സംഭരണശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്. ഡാം തുറക്കണമെങ്കില്‍ 27 അടി കൂടി ജലനിരപ്പ് ഉയരണം. അതേസമയം, ഇടുക്കിയിലെ ഇരട്ടയാർ ഡാം തുറന്നു. ആറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് . സംസ്ഥാനത്ത് 17 പ്രധാന അണക്കെട്ടുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജലവിഭവ വകുപ്പിന്‍റെ അണക്കെട്ടുകൾ മുന്നറിയിപ്പ് പരിധിയിൽ ജലമെത്തും മുൻപ് തുറന്നു. നദികൾക്ക് ഇരുവശത്തും ചരിഞ്ഞ പ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദ്ദേശം അതേപടി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

tags
click me!