Mullaperiyar Dam : മുല്ലപ്പെരിയാറിനും ആളിയാറിനും പിന്നാലെ ഇടുക്കിയിലെ കല്ലാ‌ർ ഡാം ഷട്ടറുകളും ഉയർത്തി; ജാഗ്രത

By Web TeamFirst Published Nov 24, 2021, 12:46 AM IST
Highlights

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്

ഇടുക്കി/പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ (Mullaperiyar Dam ) ആളിയാർ (Aliyar dam), ഇടുക്കിയിലെ നെടുംകണ്ടം കല്ലാർ ഡാം (Idukki Kallar Dam) എന്നിവയുടെ ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഇതിൽ 3 ഷട്ടറുകൾ 60 സെന്‍റീ മീറ്ററും നാലു ഷട്ടർ 30 സെന്‍റീ മീറ്ററുമാണ് തുറന്നിരിക്കുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു. വൈകിട്ട് ആദ്യം നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറന്നക്കുകയായിരുന്നു. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്. കൂടുതൽ ഷട്ടറുകൾ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് താഴ്ന്നേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി.

ആളിയാർ ഡാമിലെ 11 ഷട്ടറുകളും തുറന്നു

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 21 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  4500 ക്യൂസെക്സ്  ജലമാണ്   തുറന്നുവിടുന്നത്.  ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.


മുല്ലപ്പെരിയാറിലെ 7 ഷട്ടറുകൾ തുറന്നു, ആളിയാറിലെ 11 ഷട്ടറുകളും ഉയർത്തി; ജാഗ്രതാ നിർദ്ദേശം

ഇടുക്കി നെടുംകണ്ടം കല്ലാർ ഡാം 2 ഷട്ടറുകൾ തുറന്നു

ഇടുക്കി നെടുംകണ്ടം കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂർ റൂട്ടിൽ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങൾ കട പുഴകി വീഴുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

click me!