Mullaperiyar|'എല്ലാം സെക്രട്ടറിമാർ അറിഞ്ഞിരുന്നു, ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണം': ഐഎഫ്എസ് അസോസിയേഷൻ

By Web TeamFirst Published Nov 12, 2021, 2:30 PM IST
Highlights

മരം മുറി ഉത്തരവിട്ടത് സെക്രട്ടറിമാർ അറിഞ്ഞായിരുന്നുവെന്നും മന്ത്രിസഭയെ മുൻ കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാർക്കാമെന്നും അസോസിയേഷൻ വ്യക്തമാക്കി.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് സസ്പെൻറ് ചെയ്ത മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി റദ്ദാക്കാനായി സമ്മർദ്ദം ശക്തമാക്കി ഐഎഫ്എസ് ഉദ്യോഗസ്ഥർ. ബെന്നിച്ചനെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മരം മുറി ഉത്തരവിട്ടത് സെക്രട്ടറിമാർ അറിഞ്ഞായിരുന്നുവെന്നും മന്ത്രിസഭയെ മുൻ കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാർക്കാണെന്നും അസോസിയേഷൻ വ്യക്തമാക്കി.

Mullaperiyar| മരംമുറി അനുമതി സെപ്റ്റംബര്‍ 17 ന് നൽകി, സുപ്രീംകോടതിയെ ഒക്ടോബർ 27 ന് സർക്കാർ അറിയിച്ചു; രേഖകൾ

ഉദ്യോഗസ്ഥനെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി വനം മേധാവി പി കെ.കേശവൻ മുഖ്യമന്ത്രിയെ കണ്ടു. ഇതേ ആവശ്യവുമായി ഐഎഫ് എസ് അസോസിയേഷൻ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ട് നിവേദനം നൽകി. ഇന്നലെ ഐഎഫ്എസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടും നിവേദനം നൽകിയിരുന്നു. മന്ത്രിസഭയോ മന്ത്രിമാരോ അറിയാതെ നയപരമായ തീരുമാനത്തിൽ സ്വന്തമായി ഉത്തരവിറക്കിയെന്ന് ചൂണ്ടികാട്ടിയാണ് ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. 

Mullaperiyar| മരംമുറി ഉത്തരവ്: മുഖ്യമന്ത്രിയുടെ അറിവോടെ; പ്രളയത്തിന് സർക്കാർ ഉത്തരവാദി, വിമർശിച്ച് വിഡി സതീശൻ

അതിനിടെ വനം-ജല സെക്രട്ടറിമാർ പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് ഉത്തരവിറക്കിയതെന്ന് കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാറിന് നൽകിയ വിശദീകരണക്കുറിപ്പും പുറത്ത് വന്നു. സസ്പെൻഷന് മുമ്പ് വനംവകുപ്പ് ആവശ്യപ്പെട്ട വിശദീകരണത്തിന് ബെന്നിച്ചൻ നൽകിയ മറുപടി ഉന്നത ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നതാണ്. ജല വിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയും പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് അഞ്ചാം തിയ്യതിയിലെ മരം മുറി ഉത്തരവെന്നാണ് വിശദീകരണം.

'പാട്ടത്തിന് നൽകിയ ഭൂമിയിലെ മരംമുറിയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ട. ഡാം ശക്തിപ്പെടുത്താനുളള അധികാരം ഡാം അതോരിറ്റിക്കാണ്. മരംമുറി ഉത്തരവ് അതിന്റെ ഭാഗമായി ജലവകുപ്പ് അറിഞ്ഞു നടന്നതാണ്'. അപ്രോച്ച് റോഡിൽ അനുമതി നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം ചെയ്തിട്ടില്ലെന്നുമാണ് ബെന്നിച്ചന്റെ വിശദീകരണം. 

click me!