
കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത് നേതാക്കൾ തമ്മിൽ ഏകോപനമില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണെന്നും പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ ദേശീയ നേതൃ നിരയിൽ നിന്ന് ഗാന്ധി കുടുംബം മാറി നിൽക്കുന്നുവെന്ന തരത്തിൽ വിലയിരുത്തൽ വരുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തക സമിതിയിലേക്ക് താത്കാലിക പട്ടികയാണ് പുറത്തുവന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോൾ കാര്യമായ പരിഗണന കേരളത്തിന് കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് അഴിമതി മാത്രമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സ്പ്രിംഗ്ളർ കേസിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിൽ വിശ്വാസം ഉണ്ടെന്നതാണ് സ്പ്രിംഗ്ളർ കരാർ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam