Latest Videos

ആരെങ്കിലും പോയാൽ പോകട്ടെ എന്ന നിലപാട് അല്ല സ്വീകരിക്കേണ്ടത്, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തണം; മുല്ലപ്പള്ളി

By Web TeamFirst Published Jul 25, 2022, 6:31 PM IST
Highlights

പ്രതിസന്ധിക്കാലത്തു എല്ലാവരെയും ചേർത്ത് നിർത്തി കൊണ്ടു പോകണം.  ആരെങ്കിലും പോയാൽ പോകട്ടെ എന്ന നിലപാട് അല്ല പാര്‍ട്ടി സ്വീകരിക്കേണ്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കാര്യം മനസിലാക്കി എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകണം.  

തിരുവനന്തപുരം; ചിന്തൻ ശിബിരിലെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തേക് പാർട്ടിക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്കാലത്തു എല്ലാവരെയും ചേർത്ത് നിർത്തി കൊണ്ടു പോകണം.  ആരെങ്കിലും പോയാൽ പോകട്ടെ എന്ന നിലപാട് അല്ല പാര്‍ട്ടി സ്വീകരിക്കേണ്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കാര്യം മനസിലാക്കി എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകണം- മുല്ലപ്പള്ളി പറഞ്ഞു.

നൂറു പേരെ പാർട്ടിയിലേക്ക് കൊണ്ടു വരികയാണ് ചെയ്യേണ്ടത്.  ആർക്കെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെ മുൻ കാലങ്ങളിലെ പോലെ ചേർത്ത് നിർത്തുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോൺഗ്രസ്‌ നേതാവ് സി രവീന്ദ്രൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Read Also: ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ച; രമേശ് ചെന്നിത്തല

ചിന്തന്‍ ശിബിരില്‍ നിന്ന് വിട്ടുനിന്നതില്‍ പ്രതികരണവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു, 'നാളത്തെ കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്.അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിംഗ് സെഷനാണ് നടന്നത്.  അതിന്‍റെ പ്രാധാന്യം എനിക്കറിയാം. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. യുവജന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മണ്ണാണ്. അവിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്'- മുല്ലപ്പള്ളി പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്‍റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും- മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്‍റാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചതെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഒരു നേതാവിനോടും വ്യക്തിപരമായി വിരോധമില്ല. ആശയപരമായ ഭിന്നത മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also; സ്വപ്നം കാണാം, എല്‍ഡിഎഫിൽ നിന്ന് ആരെയും കിട്ടാൻ പോകുന്നില്ല; ചിന്തൻ ശിബിർ പ്രസ്താവനയ്ക്കെതിരെ എം വി ജയരാജന്‍

click me!