'മദ്യശാലകളാകാം, വിശ്വാസികള്‍ക്കായി ദേവാലായങ്ങള്‍ തുറക്കില്ല';പിണറായി കേരളത്തെ മദ്യാലയമാക്കിയെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Jun 4, 2020, 5:10 PM IST
Highlights

മദ്യോപയോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കുകയും പ്രശസ്ത സിനിമാ താരങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയും ചെയ്ത ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം പൂര്‍ണ്ണമായും മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞുവെന്ന് മുല്ലപ്പള്ളി.

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തെ മദ്യാലയമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ 'അരുത് മുഖ്യമന്ത്രി, മദ്യം നല്‍കി കുടുംബ ബന്ധങ്ങള്‍ തകര്‍ക്കരുതെന്ന' മുദ്രാവാക്യം ഉയര്‍ത്തി വീട്ടമ്മമാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഏകദിന സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിക്കുകയിരുന്നു അദ്ദേഹം.

മദ്യോപയോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കുകയും പ്രശസ്ത സിനിമാ താരങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയും ചെയ്ത ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം പൂര്‍ണ്ണമായും മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരുബന്ധവുമില്ലെന്ന് സിപിഎം തെളിയിച്ചു.

കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 730 ബാറുകള്‍ പൂട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വെറും 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 605 ബാറുകള്‍ ഉള്‍പ്പെടെ 1298 മദ്യവില്‍പ്പന കൗണ്ടറുകളാണ് പിണറായി സര്‍ക്കാര്‍ തുറന്നത്.

മദ്യശാലകള്‍ പൂട്ടിയതിന്റെ പേരില്‍ വിഡ്രോവല്‍ സിന്‍ട്രം ഉണ്ടായത് മദ്യാപാനികള്‍ക്കല്ല മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും വ്യവസായമന്ത്രിക്കുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ പകല്‍ക്കൊള്ള ചെയ്യുകയാണെന്ന് പിന്നീട് മാധ്യമങ്ങളോച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊവിഡ് ഭീഷണിക്കിടയിലും സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറന്ന സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി ദേവാലായങ്ങള്‍ തുറന്നുകൊടുക്കാന്‍ തയാറാകുന്നില്ല. ഏകാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മണല്‍ വാരുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ വലിയ കൊള്ളയാണ് നടത്തുന്നത്. കരിമണല്‍ ലോബിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പരിസ്ഥിതി അനുകൂല നിലപാടല്ല, സ്ഥാപിത താല്‍പ്പര്യക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മണല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. പമ്പ ത്രിവേണി മണല്‍ കടത്ത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല എന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

click me!