
തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിക്കാന്‍ സാധ്യത. സ്വന്തം തട്ടകമെന്ന നിലയില്‍ മുല്ലപ്പള്ളിക്ക് വടകരയില്‍ വിജയസാധ്യത കൂടുതലാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. കല്‍പ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് സ്വന്തം തട്ടകമായ വടകരയില്‍ മത്സരിക്കാനുള്ള താല്‍പര്യം പരോക്ഷമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകടിപ്പിക്കുന്നത്.
രണ്ട് തവണ ഇടതു മുന്നണിയെ പിന്തള്ളി വടകരയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയിലേക്ക് ജയിച്ചു. ഇതു തന്നെയാണ് വടകരയില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്ന പ്രധാന ഘടകം. വടകര സ്വദേശി കൂടിയായ മുല്ലപ്പള്ളിക്ക് മണ്ഡലത്തില്‍ ഉള്ള വ്യക്തിബന്ധങ്ങളും പരിചയവും അനുകൂല ഘടകങ്ങളാണ്.
മണ്ഡലത്തിലെ ചില മേഖലകളില്‍ മുല്ലപ്പള്ളിക്ക് ഉള്ള സ്വാധീനം മുന്‍ തെരെഞ്ഞെടുപ്പുകളില്‍ ഗുണകരമായിട്ടുണ്ട്. ഈ വിലയിരുത്തലാണ് വടകരയില്‍ മത്സരിക്കാനുള്ള പ്രേരണക്ക് കാരണം. ആര്‍എംപിയെ വടകരയില്‍ യുഡിഎഫ് പിന്തുണക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആര്‍എംപിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് തന്നെ വടകരയില്‍ അങ്കത്തിനിറങ്ങുമെന്ന സൂചന ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam